2008 ഒക്‌ടോബർ 5, ഞായറാഴ്‌ച

കുതിരപുറത്ത് ഒരു കഴുത

ലോകക്രമം !

പ്രാവൊരു ഉറക്കം തൂങ്ങിപ്പക്ഷിയാണെന്നാരാണു പറഞ്ഞത്‌ ?
പ്രാവും കാക്കയുമായി യുദ്ധം ചെയ്തതിനു ഞാന്‍ സാക്ഷിയാണ്‌
അതും ഒരു തണുത്ത ബിസ്കറ്റ്‌ കഷണത്തിനു വേണ്ടി
പക്ഷെ, ഞാന്‍ കാക്കയുടെ പക്ഷത്തായിരുന്നു.
ഈ നാശം പിടിച്ച പ്രാവായിരുന്നല്ലോ
എന്റെ വെളുത്ത ഷര്‍ട്ടില്‍ കാഷ്ടിച്ചു വെച്ചത്‌
മകനൊരു നേതാവ്‌, അവന്‍ പ്രതികരിച്ചതിങ്ങനെ -
"അച്ഛാ, പ്രാവ്‌ സമാധാനത്തിന്റെ പ്രതീകമാണ്‌,
ലോകസമാധാനം നീണാള്‍ വാഴണ്ടേ ?"
"മോനെ, ബസ്സിനു കല്ലെറിഞ്ഞതിനു നിന്റെ സസ്പെന്‍ഷന്‍ പിന്‍വലിച്ചോടാ"
കോളേജ്‌ ഗേള്‍ മോള്‍ക്കിതൊരു സിനിമാപ്പടം - കാക്ക ! കാക്ക !!
പെണ്ണേ നിന്റെ പാവാടയുടെ ഇറക്കമിനിയും കുറയ്ക്കല്ലേടീ സാനിയാ മിര്‍സേ !
"കുഞ്ഞുമോന്‍ വീരേന്ദ്ര സെവാഗൊരു നഴ്‌സറിപ്പാട്ടുദ്ധരിച്ചു -
"അയ്യോ കാക്കേ പറ്റിച്ചോ "
"മക്കളേ കാക്ക പ്രകൃതിയുടെ തോട്ടിയാണ്‌" ഭാര്യ സഹായത്തിനെത്തി.
( ഇപ്പോഴാണവളൊരു യഥാര്‍ഥ ഭാര്യയായാത്‌)
യുദ്ധം തീരാനിതൊന്നും പോരായിരുന്നു, യുദ്ധം തുടര്‍ന്നു.
ഒടുവില്‍ യുദ്ധത്തില്‍ ജയിച്ചതോ ?
അയല്‍ക്കാരന്‍ ശത്രുവിന്റെ പൂവന്‍കോഴിയും.
ഇതാണല്ലോ ഇന്നത്തെ ലോകക്രമം !